ഇറാനിൽ മലയാളി വിദ്യാർഥിയെ കാണാതായി
മാനന്തവാടി :
വയനാട് മാനന്തവാടി
സ്വദേശിയായ വിദ്യാർത്ഥി ഫാദുഷ ഫർഹാനെ കുറിച്ച് കഴിഞ്ഞ 24 ദിവസമായി യാതൊരു വിവരവും ലഭ്യമല്ലെന്ന് കുടുംബം അറിയിച്ചു. ഇൻ്റേൺഷിപ്പിന്റെ ഭാഗമായി ഇറാനിലേക്ക് പോയ ഫർഹാനുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് കുടുംബത്തിന്റെ ആശങ്ക.
ജയ്പൂരിലെ സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ കോഴ്സിന്റെ ഭാഗമായാണ് ഫർഹാൻ ഇറാനിലേക്ക് പോയത്. ആറുമാസത്തേക്കാണ് യാത്രയായതെന്ന് പിതാവ് വ്യക്തമാക്കി. പിന്നീട് മൂന്ന് മാസം കൂടി ഇൻ്റേൺഷിപ്പ് നീട്ടിയിരുന്നു. മേയ് മാസത്തിൽ നാട്ടിലേക്ക് മടങ്ങിയെത്തുമെന്നാണ് ഫർഹാൻ കുടുംബത്തെ അറിയിച്ചിരുന്നത്.
ഫെബ്രുവരി 27നാണ് ഫർഹാൻ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ഇറാനിൽ യുദ്ധസാഹചര്യം ആരംഭിക്കുന്നതിന് മുൻദിവസം വിളിച്ച ഫർഹാൻ, കപ്പലിൽ തുര്‍ക്കിയയിലേക്ക് പോകുകയാണെന്ന് പറഞ്ഞതായി കുടുംബം പറയുന്നു. അതിന് ശേഷം ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
സംഭവത്തിൽ മുഖ്യമന്ത്രിക്കും മന്ത്രി ഒ.ആർ. കേളുവിനും എംപി സുരേഷ് ഗോപിക്കും പരാതി നൽകിയതായി കുടുംബം അറിയിച്ചു. വിദ്യാർത്ഥിയെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍