ഏകപക്ഷീയമായ ആക്രമണങ്ങൾ ഉണ്ടായപ്പോൾ മറുപടി നൽകണമെന്ന് തോന്നി: എ.കെ.ആൻ്റണി
തിരുവനന്തപുരം : നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങൾക്കെതിരെ വിമർശനവും കൃത്യമായ മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. 2004ൽ സംസ്ഥാന രാഷ്‌ട്രീയം വിട്ടതാണെന്നും എന്നാൽ താൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ വിഷയങ്ങളിൽ ഏകപക്ഷീയമായ ആക്രമണങ്ങൾ ഉണ്ടായപ്പോൾ മറുപടി നൽകണമെന്ന് തോന്നി അതുകൊണ്ടാണ് ഈ വാർത്താസമ്മേളനമെന്ന് അദ്ദേഹം പറഞ്ഞു.
തന്നെക്കുറിച്ചും തന്റെ രാഷ്‌ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയായി പ്രവർത്തിച്ച കാലത്തെക്കുറിച്ചും ഏകപക്ഷീയമായി നിരവധി ആക്രമണങ്ങൾ നടന്നു. ഇലക്ഷന് ശേഷം മറുപടി നൽകണമെന്നാണു കരുതിയത്. എന്നാൽ ഇപ്പോൾ അത്ര വൈകേണ്ടെന്ന് തോന്നി. എൽഡിഎഫ് തന്റെ ഭരണകാലത്തെക്കുറിച്ച് കാലങ്ങളായി ആരോപിക്കുന്ന ചില കാര്യങ്ങൾ ഇന്നലെയും ആവർത്തിച്ചു.
കുട്ടിക്കാലം മുതൽ താൻ ഏറ്റവും ആദരിച്ചിരുന്നത് ശ്രീനാരായണ ഗുരുദേവനെയാണെന്ന് എ.കെ.ആന്റണി പറഞ്ഞു. ചേർത്തല ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ രണ്ട് പ്രാവശ്യം ഗുരുദേവ മഹാസമിതി ആചരണ കമ്മിറ്റി സെക്രട്ടറിയായി. ഗുരുസ്വാമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആദരവോടെയാണ് പ്രവർത്തിച്ചത് . ശിവഗിരിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനത്തിരുന്ന സമയങ്ങളിലെല്ലാം ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.1995ൽ കേരള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പൊലീസിനെ തനിക്ക് അയക്കേണ്ടിവന്നു. അവിടെയുണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമായിരുന്നു. ശിവഗിരിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് പോയത്. എതിർക്കുന്നവർ അന്ന് പിന്മാറാൻ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സരമുണ്ടാകുമ്പോൾ തോറ്റ വിഭാഗക്കാർ ജയിച്ച വിഭാഗക്കാർക്ക് അധികാരം കൈമാറുന്നതായിരുന്നു ശിവഗിരിയിൽ കാലാകാലങ്ങളായി നടന്നത്. എന്നാൽ 95 ൽ മാത്രം അത് നടന്നില്ല. തോറ്റ വിഭാഗക്കാർ പറഞ്ഞ ന്യായം സ്വാമി പ്രകാശാനന്ദയ്ക്കും കൂട്ടർക്കും ഭരണം കൈമാറിയാൽ മതാതീത ആത്മീതയുടെ കേന്ദ്രമായ ശിവഗിരി കാവിവത്കരിക്കപ്പെടും എന്നതായിരുന്നു. എന്നാൽ പ്രകാശാനന്ദയും കൂട്ടരും ആദ്യം കീഴ്ക്കോടതിയെ സമീപിച്ചു. കീഴ്ക്കോടതി ജയിച്ചവർക്ക് അനുകൂലമായി വിധിയെഴുതി. ഇത് സംഘർഷത്തിന് സാധ്യതയുണ്ടാവുമെന്ന സാഹചര്യം ഉണ്ടായി. കേസ് ഹൈക്കോടതിയിൽ എത്തി. ഇതോടെ പ്രകാശാനന്തയ്ക്കും കൂട്ടർക്കും അധികാരം കൈമാറിയേ പറ്റൂവെന്ന കർശന നിർദേശവും ഹൈക്കോടതി നൽകി. വിധി നടപ്പിലാക്കാൻ പോലീസിന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടു.
ശിവഗിരി സംഭവത്തിന് പുറമേ മുത്തങ്ങ, മാറാട് സംഭവങ്ങളിലും അദ്ദേഹം മറുപടി നൽകി. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനാണ്. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴി കേൾക്കേണ്ടി വന്നു. മുത്തങ്ങ സംഭവത്തിൽ അതിയായ ദുഃഖമുണ്ട്. മുത്തങ്ങ വന്യജീവി സങ്കേതമാണ്. ആദിവാസികൾ അവിടെ കുടിൽ കെട്ടിയപ്പോൾ പാർട്ടികളും മാദ്ധ്യമങ്ങളും അവരെ ഇറക്കിവിടാൻ പറഞ്ഞു. എന്നാൽ പിന്നീട് അവർ നിലപാട് മാറ്റിയെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ താക്കീതിന് പിന്നാലെയാണ് താൻ നടപടിയെടുത്തതെന്നും ആന്റണി പറഞ്ഞു.
മുത്തങ്ങയിലെ സംഭവവും സമാനമായിരുന്നു. ഇതെക്കുറിച്ചും പോലീസ് നടപടിയെ കുറിച്ചു ആദിവാസി സമരത്തെ കുറിച്ചും സി.ബി.ഐ അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതും പരസ്യമാക്കാൻ സർക്കാർ തയ്യാറാവണം. ആ റിപ്പോർട്ടും ഈ സർക്കാരിന്റെ കയ്യിലുണ്ട്. എന്നിട്ട് ആരെയാണ് ആ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നതെന്ന് വ്യക്തമാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
മാറാട് സംഭവത്തിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ശബരിമലയിൽ സ്‌ത്രീകളെ കയറ്റിയത് ഈ സർക്കാരല്ലേയെന്ന് അദ്ദേഹം ചോദിച്ചു. അയ്യപ്പ സംഗമത്തെ വിമർശിക്കുകയും ചെയ്‌തു.
Post a Comment
0 Comments