കാരുണ്യത്തിൻ്റെ മാജിക്ക്; സുരേഷിനും പങ്കജത്തിനും സ്വപ്ന ഭവനം സ്വന്തം


കോഴിക്കോട് : ജാല വിദ്യകളിലൂടെ അത്ഭുതങ്ങൾ ഒരുപാട് പുറത്തെടുത്ത ആ കൈകളിലൂടെ ഇപ്പോൾ വിരിയുന്നത് കാരുണ്യത്തിന്റെ മാജിക്. ലോകപ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിൻ്റെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആര്‍ട് സെന്റർ  വിസ്മയിപ്പിക്കുന്നത് കേരളത്തിൽ എല്ലാ ജില്ലകളിലും ഭിന്നശേഷി സൗഹൃദ വീടുകൾ ഒരുക്കിയാണ്. 
കോഴിക്കോട് ജില്ലയിലെ മാജിക് വീട് ഒരുങ്ങിയത് കാഴ്ച പരിമിതി നേരിടുന്ന ദമ്പതികളായ സുരേഷനും പങ്കജത്തിനും വേണ്ടി
നന്മണ്ട ചീക്കിലോടാണ്. കുട്ടിക്കാലം മുതൽ കാഴ്ചശേഷി നഷ്ടപ്പെട്ട ഇരുവർക്കും  പുതുവെളിച്ചമായി മാജിക് ഹോം പദ്ധതി. 
 രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന വാടകവീട്ടിലെ ജീവിതത്തില്‍ നിന്ന് സുരേഷ് ഭാര്യ പങ്കജത്തിന്റെ  കൈപിടിച്ച് ഇന്നലെ നടന്നു കയറിയത് പുതുജീവിതത്തിലേയ്ക്കാണ്.  ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന മാജിക്ക് ഹോം പദ്ധതിയിൽ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ഇവര്‍ ഏറ്റുവാങ്ങിയത് നിറ കണ്ണുകളോടെയായിരുന്നു.  ജീവിതത്തിന് കാഴ്ച പ്രതിബന്ധമായെങ്കിലും ഉറച്ചമനസ്സുമായി ജോലിക്കിറങ്ങി കുടുംബം പോറ്റാന്‍ പങ്കജം ഒട്ടേറെ പ്രയത്നിച്ചു.  ഏക മകളെ പഠിപ്പിച്ച് വളര്‍ത്തി. അവളുടെ ഏകവരുമാനത്തിന്‍ കീഴിലാണ് ഈ ചെറുകുടുംബം ഇന്ന് മുന്നേറുന്നത്.  വാടകകൊടുക്കാനാവാതെ സാമ്പത്തികമായി പ്രതിസന്ധിയില്‍ കഴിയുമ്പോഴാണ് മാജിക് ഹോം പദ്ധതിയില്‍ ഇവര്‍ അര്‍ഹത നേടുന്നത്. ഫിന്‍കോ വേഴ്സിറ്റി സി.ഇ.ഒ ഇബ്നുജാലയുടെ സാമ്പത്തിക സഹായത്തോടെ വാങ്ങിയ നന്മണ്ട സ്വദേശി മുസ്തഫ കമാലില്‍ നിന്നും സൗജന്യ നിരക്കില്‍ വാങ്ങിയ 4 സെന്റ് ഭൂമിയില്‍ 620 ചതുരശ്രഅടിയില്‍ ഭിന്നശേഷി മാതൃകാ ഭവനം ഒരുക്കുകയായിരുന്നു. ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഒരു വലിയ സ്വപ്നമാണ് ഗോപിനാഥ് മുതുകാടിന്റെ സുമനസ്സുകൊണ്ട് വന്നുചേര്‍ന്നത്. 
എത്ര പ്രയത്നിച്ചാലും ഇതുപോലൊരു വീട് സ്വന്തമാക്കാന്‍ ഞങ്ങള്‍ കഴിയില്ല.  അടച്ചുറപ്പുള്ള ഒരുവീട്ടില്‍ സുരക്ഷിതത്തോടെ ശിഷ്ടകാലം ജീവിക്കാമെന്ന സന്തോഷമാണ് മനസ്സുനിറയെ എന്ന് സുരേഷ് പറഞ്ഞു.     
വീടിന്റെ താക്കോല്‍ ദാനം ചലച്ചിത്ര സംവിധായകന്‍ ചലച്ചിത്ര താരങ്ങളായ ജോയ് മാത്യു, സുരഭി ലക്ഷ്മി, സാഹിത്യകാരന്‍ ശ്രീകാന്ത് കോട്ടയ്ക്കല്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ഷൈലാതോമസ് എന്നിവര്‍ ചേർന്ന് നിർവഹിച്ചു. വെറുമൊരു വീടിനപ്പുറം ഭിന്നശേഷിക്കാരുടെ പരിമിതികള്‍ മനസ്സിലാക്കി അതിനനുസൃതമായ ഭവനമൊരുക്കിയത് മാതൃകാപരമാണെന്നും യുവജനങ്ങളടക്കം ഇത്തരം കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവരണമെന്നും ജോയ് മാത്യു പറഞ്ഞു.  ചെറിയ സഹായങ്ങള്‍ പോലും ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ലഭിക്കുന്നത് വലിയൊരു ആശ്വാസമാണെന്നും യഥാര്‍ത്ഥ മാജിക്കാണ് ഇവിടെ കണ്ടതെന്നും സുരഭി ലക്ഷ്മി പറഞ്ഞു.  
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വി.പി.എം കണ്‍സ്ട്രക്ഷന്‍സിന്റെ എം.ഡി അബ്ദുള്‍ മനാഫ്, വസ്തു നല്‍കിയ മുസ്തഫ കമാല്‍ എന്നിവരെ പൊന്നാട അണിയിച്ചാദരിച്ചു.    
ഡി.എ.സി യുടെ സംരംഭമായ മാജിക് ഹോംസ് പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയില്‍ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങളാണ് നിര്‍മ്മിച്ചു കൈമാറുന്നത്. എല്ലാ ജില്ലയിലും ഗുണഭോക്താക്കളെ കണ്ടെത്തി വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. ഇതിനോടകം കാസര്‍ഗോഡ്, ഇടുക്കി, മലപ്പറം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു.

Post a Comment

0 Comments