ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കേരളം
സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ 3 മുതൽ 9 വരെ. സെപ്തംബർ 3ന് ആരംഭിക്കുന്ന പരിപാടികൾ സെപ്തംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലങ്ങളിൽ ഡിടിപിസിയുടെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായിരിക്കുന്നത് ഓണാഘോഷം വിപുലമായും ആകർഷകമായും നടത്തുന്നതിന് വിവിധ വകുപ്പുകൾ ഒരുമിച്ച് ഏകോപനത്തോടെ നീങ്ങണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും. വൈദ്യുതി ദീപാലങ്കാരം മെച്ചപ്പെട്ട രീതിയിൽ നടത്തുമെന്നും ഹരിതചട്ടം പാലിച്ചുകൊണ്ട് ഹരിത ഓണം എന്ന നിലയിലാവും ഇത്തവണ പരിപാടികൾ സംഘടിപ്പിക്കുകയെന്നും യോഗത്തിൽ തീരുമാനിച്ചു.
കുടുംബശ്രീയുടെ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ ഓണം മേളകൾ സംഘടിപ്പിക്കും. കുടുംബശ്രീ മുഖേന പച്ചക്കറിയും പൂക്കൃഷിയും നടത്തിയിട്ടുണ്ട്. അതിൻ്റെ വിളവെടുപ്പ് ഓണത്തിന് മുമ്പ് നടത്തും. ഓണത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളും അടങ്ങുന്ന കിറ്റ് നേരിട്ടും ഓൺലൈനായും ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സപ്ലൈകോ ഓണച്ചന്തകൾ ജില്ലാ, താലൂക്ക്, മണ്ഡലം കേന്ദ്രങ്ങളിലും ആരംഭിക്കും. കൺസ്യൂമർഫെഡ് വഴിയും പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയും പച്ചക്കറിയും നിത്യോപയോഗ സാധനങ്ങളും വിതരണം നടത്തുന്നതിന് തുടക്കം കുറിച്ചു. കൂടുതൽ പ്രാഥമിക സംഘങ്ങൾ പച്ചക്കറി കൃഷി ചെയ്ത് ഓണം വിപണിയിലേക്ക് കൊണ്ടുവരും. ഹോർട്ടി കോർപ്പിന്റെ പച്ചക്കറി ചന്തകളും കൃഷി വകുപ്പിന്റെ മറ്റ് സംവിധാനങ്ങളും സജീവമാക്കി കൂടുതൽ ഇനങ്ങൾ വിപണിയിൽ എത്തിക്കും.

Post a Comment
0 Comments