യുവ മാധ്യമപ്രവർത്തകൻ കാറിടിച്ച് മരിച്ചു



കോഴിക്കോട് : ഡ്യൂട്ടി കഴിഞ്ഞ് 
ഓഫിസില്‍ നിന്നു ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് യുവ മാധ്യമപ്രവര്‍ത്തകൻ മരിച്ചു.  സിറാജ് പത്രത്തിലെ സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്.  അമിതവേഗതയില്‍ കാർ വരുന്നതും ഇടിച്ചുതെറിപ്പിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇടിച്ച കാർ കുറച്ചുദൂരം പോയി നിർത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ശനിയാഴ്ച രാത്രിയാണ്  അപകടമുണ്ടായത്. പരുക്കേറ്റ് ചികിത്സയിലായിരുന്ന ജാഫർ ഇന്ന് രാവിലെയാണ് മരിച്ചത്. 
 എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയില്‍ എത്തിയ കാര്‍ ജാഫറിനെയും കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകനായ അസീസിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അസീസ് അദ്ഭുതകരമായി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ജാഫറിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിറാജ് പത്രത്തിന്റെ മലപ്പുറം, കണ്ണൂര്‍, കൊച്ചി, ആലപ്പുഴ ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്ത ജാഫര്‍ അടുത്തിടെയാണ് കോഴിക്കോട്ടെ സെന്‍ട്രല്‍ ഡെസ്‌കിലേക്ക് മാറിയത്. കണ്ണൂര്‍ മുണ്ടേരിമൊട്ട കോളില്‍മൂല സ്വദേശിയാണ്. പുതിയപുരയില്‍ അബ്ദു റഹീം - ജമീല ദമ്ബതികളുടെ മകനാണ്. ഭാര്യ: സക്കിയ. സഹോദരി: റൈഹാനത്ത്. 

Post a Comment

0 Comments