കർണാടകയിൽ ജാതിക്കൊല; പിതാവ് ഉൾപ്പെടെ അറസ്റ്റിൽ
ബെംഗളൂരു : കർണാടകയിലെ ഹുബ്ബള്ളിയില്‍ ദുരഭിമാന കൊലപാതകം. ജാതിമാറി വിവാഹം ചെയ്ത പത്തൊൻപതുകാരിയായ മകളെയാണ് പിതാവും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത്. ഹുബ്ബള്ളിക്ക് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം. ഏഴ് മാസം ഗർഭിണിയായിരുന്ന മാന്യ പാട്ടീൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാന്യയുടെ പിതാവ് പ്രകാശ് ഫക്കീർഗൗഡ ഉൾപ്പെടെ മൂന്ന് ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മെയ് മാസത്തിലാണ് മാന്യ പാട്ടീൽ തന്റെ ഗ്രാമത്തിലുള്ള ദളിത് യുവാവിനെ വിവാഹം കഴിച്ചത്. വിവാഹത്തെ പെൺവീട്ടുകാർ ശക്തമായി എതിർത്തിരുന്നു. ഇതിനെത്തുടർന്ന് പോലീസ് ഇടപെടുകയും ഇരു കുടുംബങ്ങളെയും വിളിച്ച് ചർച്ച നടത്തുകയും ചെയ്‌തിരുന്നു. വീട്ടുകാരുടെ ഭീഷണി ഭയന്ന് ദമ്ബതികൾ ഗ്രാമം വിട്ട് 70 കിലോമീറ്ററോളം അകലെയുള്ള ഹാവേരി ജില്ലയിലേക്ക് താമസം മാറി. എന്നാൽ, സാഹചര്യം ശാന്തമായെന്ന് കരുതി ഡിസംബർ 8-നു ദമ്ബതികൾ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. ഞായറാഴ്‌ച വൈകുന്നേരം മാന്യയുടെ പിതാവും ബന്ധുക്കളും ചേർന്ന് ദമ്ബതികൾ താമസിച്ചിരുന്ന വീട്ടിലേക്ക് ആയുധങ്ങളുമായി അതിക്രമിച്ചു കയറി. ആദ്യം മാന്യയുടെ ഭർത്താവിനെ ആക്രമിച്ചു. തുടർന്നാണ് മകൾ ക്രൂരമായ ആക്രമണത്തിനു ഇരയായത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

Post a Comment
0 Comments