Responsive Ad

കമ്പോഡിയൻ തട്ടിപ്പ് സംഘത്തിലെ 3 പേർ പിടിയിൽ

കമ്പോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈബർ ക്രൈം റാക്കറ്റിലെ കണ്ണികളെ പിടികൂടി കൊച്ചി സിറ്റി സൈബർ പോലീസ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. 

മാട്രിമോണിയൽ സൈറ്റിലൂടെ എൻ.ആർ.ഐ യുവതിയാണെന്ന വ്യാജേന ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ, വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി വലിയ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും സ്ക്രീൻഷോട്ടുകളും കണ്ട് വിശ്വസിച്ച ഡോക്ടർക്ക് 37 ലക്ഷം രൂപയാണ് നഷ്ടമായത്. 

കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ നടന്ന ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ആലപ്പുഴ ജില്ലയിലെ അരൂർ സ്വദേശി സൂരജ് കൃഷ്ണ (22), മലപ്പുറം വളാഞ്ചേരി സ്വദേശികളായ ആദിൽ കെ.പി (22), മുഹമ്മദ് ഫൈസൽ (25) എന്നിവരാണ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. 

കമ്പോഡിയയിൽ ഇരുന്ന് പ്രവർത്തിക്കുന്ന പ്രതികളുടെ ഡിജിറ്റൽ ഫുട്‌പ്രിന്റുകൾ ശേഖരിച്ച് പോലീസ് നടത്തിയ പ്ലാനിങ്ങാണ് നിർണ്ണായകമായത്. വിദേശത്തുനിന്നും പ്രതി ഇന്ത്യയിൽ എത്തിയ ഉടൻ തന്നെ 24 മണിക്കൂറിനുള്ളിൽ പ്രതികളെയും കൂട്ടാളികളെയും പോലീസ് സംഘം പിടികൂടി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഡിജിറ്റൽ ഗാഡ്‌ജെറ്റുകളും ബാങ്കിംഗ് രേഖകളും ഇവരിൽ നിന്ന് കണ്ടെടുത്തു. ഇൻസ്‌പെക്ടർ ഷമീർഖാൻ പി എ, എ.എസ്.ഐ രമേഷ് എസ്, എസ്.സി.പി മാരായ അജിത്ത് രാജ്, അരുൺ. ആർ, അനീഷ്, സി.പി.ഒ നജീബ് എന്നിവരെ ഉൾപ്പെടുത്തിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

യുവതീയുവാക്കളെ വിദേശത്ത് ജോലിക്കെന്ന പേരിൽ കൊണ്ടുപോയി നിർബന്ധപൂർവ്വം സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമാക്കുന്ന രീതി ഇത്തരം സംഘങ്ങൾക്കിടയിലുണ്ട്. പണം വാങ്ങി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ മറ്റുള്ളവർക്ക് നൽകുന്നത് നിയമപരമായി ഗുരുതരമായ കുറ്റമാണ്. 

ഓൺലൈൻ തട്ടിപ്പിനിരയാകുന്നവർ ഉടനടി 1930 എന്ന നമ്പറിലോ സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതിപ്പെടണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍