Responsive Ad

വെടിവച്ചിട്ട അമേരിക്കൻ യുദ്ധ വിമാനത്തിൻ്റെ പൈലറ്റിനായി തിരച്ചിൽ

ഇറാന്‍ വെടിവെച്ചിട്ട അമേരിക്കന്‍ വ്യോമസേനയുടെ എഫ്-15ഇ യുദ്ധവിമാനത്തിലെ രണ്ടാമത്തെ സൈനികനായുള്ള തിരച്ചില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു യുദ്ധ മത്സരത്തിലേക്ക്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ക്രൂ അംഗങ്ങളില്‍ ഒരാളെ അമേരിക്കന്‍ രക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും, കാണാതായ രണ്ടാമത്തെ സൈനികനെ കണ്ടെത്താന്‍ ഇരുപക്ഷവും പരിശ്രമിക്കുകയാണ്.

കാണാതായ അമേരിക്കന്‍ സൈനികനെ ജീവനോടെ പിടികൂടി കൈമാറുന്നവര്‍ക്ക് ഇറാന്‍ സര്‍ക്കാര്‍ വന്‍ തുകയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 10 ബില്യണ്‍ ഇറാനിയന്‍ തോമന്‍ (ഏകദേശം 60,000 യുഎസ് ഡോളര്‍) ആണ് ഇത്തരത്തില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലൂടെയും റേഡിയോയിലൂടെയും നിരന്തരം ഈ അറിയിപ്പ് നല്‍കുന്നതോടെ, ഇറാനിലെ ഗോത്രവര്‍ഗക്കാരും ഗ്രാമീണരും തോക്കുകളുമായി പൈലറ്റിനായുള്ള തിരച്ചിലില്‍ പങ്കുചേരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വന്തം സൈനികനെ ഇറാന് വിട്ടുകൊടുക്കാതിരിക്കാന്‍ ഹെലികോപ്റ്ററുകളും സി-130 വിമാനങ്ങളും ഉപയോഗിച്ച് അതീവ രഹസ്യമായ തിരച്ചിലാണ് അമേരിക്ക നടത്തുന്നത്. ദൗത്യത്തിനിടെ അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് വെടിവയ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണ ഖുസെസ്താന്‍ പ്രവിശ്യ കേന്ദ്രീകരിച്ചാണ് നിലവില്‍ തിരച്ചില്‍ പുരോഗമിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍