അദാനിയുടെ മനോരാജ്യം പൂവണിയാൻ ഇടതൂർന്ന മഴക്കാടുകളാണ് വെട്ടിനശിപ്പിക്കാൻ പോകുന്നതെന്നും ഇതിനെതിരേ രാജ്യം കണ്ണുതുറക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ആൻഡമാൻ സന്ദർശിച്ച രാഹുൽ, അവിടെയുള്ള ആദിവാസികളുമായും കുടിയേറ്റക്കാരുമായും സംവദിച്ച ശേഷം പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്.
ഗ്രേറ്റ് നികോബാറിൽ നടക്കുന്നത് രാജ്യത്തിന്റെ പ്രകൃതി-ഗോത്ര പൈതൃകത്തിനെതിരേ നമ്മുടെ ജീവിതകാലത്തുള്ള ഏറ്റവുംവലിയ അഴിമതിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
"ഇവിടെ ലക്ഷക്കണക്കിന് കോടിയുടെ ഇടതൂർന്ന മരങ്ങളുണ്ട്. ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യനും ഈ പദ്ധതിക്കെതിരാണ്. അവരോട് ആരും ചോദിച്ചിട്ടില്ല. അവരുടെ ഭൂമിക്ക് എത്ര നഷ്ടപരിഹാരം കിട്ടുമെന്നറിയില്ല. കൊള്ളയുടെ ഈ മൊത്തക്കച്ചവടം കൂടുതൽ ജനങ്ങൾ കാണണം. ഇവിടെ ഗോത്രവർഗക്കാരും കുടിയേറ്റക്കാരും ഈ മേഖല സംരക്ഷിക്കാൻമാത്രമായി വന്ന വിരമിച്ച പട്ടാളക്കാരുമുണ്ട്. അവർ ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കാനാവശ്യപ്പെട്ടതിനാലാണ് ഇവിടെ വന്നത്. ഇന്ത്യയിലെ യുവാക്കളുടെ ഭാവിയാണിത്. പരിസ്ഥിതി സംരക്ഷിക്കാൻ അവർ മുന്നോട്ടുവരണം’’ -രാഹുൽ പറഞ്ഞു.
‘‘ഇതിനെ സർക്കാർ ‘പദ്ധതി’ എന്നുവിളിക്കുന്നു. പക്ഷേ, അവിടെ കണ്ടത് പദ്ധതിയല്ല. കോടാലിക്കായി അടയാളപ്പെടുത്തിയ കോടിക്കണക്കിന് മരങ്ങളുണ്ട്. 160 ചതുരശ്രകിലോമീറ്റർ മഴക്കാടുകൾ നശിപ്പിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. ഇത് വികസനമല്ല. വികസനത്തിന്റെ ഭാഷയിൽ പൊതിഞ്ഞ നാശമാണ്. ഗുരുതര കുറ്റകൃത്യമാണ്. ഇന്ത്യക്കാർ ഒരുമിച്ചാൽ ഈ നാശം തടയാനാകും’’ -രാഹുൽ കൂട്ടിച്ചേർത്തു.
160 ചതുരശ്രകിലോമീറ്റർ മഴക്കാടുകൾ നശിപ്പിച്ച് അദാനിക്ക് സൈനീക - സമുദ്രവാണിജ്യ പോർട്ട് നിർമ്മിക്കാനാണ് അനുമതി കേന്ദ്രം നൽകിയിരിക്കുന്നത്. ഇത് വികസനമോ അതോ പാരിസ്ഥിതിക തകർച്ചയോ ? 
ഇപ്പോൾ തന്നെ കാലാവസ്ഥ ഇന്ത്യയിൽ പ്രവചനാതീതമായി മാറിക്കഴിഞ്ഞു. കടുത്ത ചൂടാണ് പ്രധാന നഗരങ്ങളിലെല്ലാം.2026 ലെ  ലോകത്തെത്തന്നെ കൊടും ചൂടുള്ള നഗരങ്ങളുടെ ആദ്യ 100 പട്ടികയിൽ ഇന്ത്യയിലെ ഒഡിഷ,ഛത്തിസ്‌ഗഢ്, മഹാരാഷ്ട്ര, ദൽഹി ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാങ്ങൾ ഇടം നേടിയിരിക്കുകയാണ്.