Responsive Ad

പ്രണയം നടിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

കണ്ണൂർ :  പതിനഞ്ചുകാരിയോട് പ്രണയം നടിച്ച് 35 പവൻ തട്ടി, കോഴിക്കോടും കണ്ണൂരും സിനിമക്ക് കൊണ്ടുപോയി നഗ്നചിത്രം പകർത്തി ഭീഷണി, 25-കാരൻ മാഹി പൊലീസിന്റെ പിടിയിൽ

പ്രണയംനടിച്ച്‌ പെണ്‍കുട്ടിയുടെ 35 പവൻ സ്വർണം കൈക്കലാക്കി മുങ്ങിയ പ്രതിയെ മാഹി പോലീസ് പിടികൂടി.തലശ്ശേരി പാലിശ്ശേരിയിലെ പുളിച്ചാർച്ചി ഹൗസില്‍ പി. ഫഹീം അഹമ്മദ് (25) ആണ് പിടിയിലായത്. ചെമ്പ്ര സ്വദേശിയുടെ മകളാണ് കബളിപ്പിക്കപ്പെട്ടത്.

പെണ്‍കുട്ടിക്കൊപ്പം കണ്ണൂരിലും കോഴിക്കോട്ടും പ്രതി സിനിമക്ക് പോയിരുന്നു. ഇതിനിടെ നഗ്നഫോട്ടോ കൈവശപ്പെടുത്തി. ഇത് കാട്ടി ഭീഷണിപ്പെടുത്തിയാണ് കുറേശ്ശെയായി ആഭരണങ്ങള്‍ തട്ടിയെടുത്തിരുന്നതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

2024 ജൂലായിയിലായിരുന്നു സംഭവം. സ്വർണം നഷ്ടപ്പെട്ടത് സംബന്ധിച്ച്‌ പിതാവ് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും വ്യാജ പരാതി നല്‍കി കബളിപ്പിക്കുകയായിരുന്നുവെന്നാണ് അന്ന് പള്ളൂർ പോലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയത്. മാഹിയില്‍ സ്ഥലം മാറിവന്ന പുതിയ ഉദ്യോഗസ്ഥൻ കേസ് അന്വേഷിച്ചതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നതും യഥാർഥ പ്രതി പിടിയിലായതും.

ആഭരണം നഷ്ടപ്പെട്ടതായി പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതി അന്നത്തെ പള്ളൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഷണ്‍മുഖമാണ് അന്വേഷിച്ചത്. ഇദ്ദേഹമാണ് പരാതി വ്യാജമാണെന്ന നിഗമനത്തിലെത്തിയത്. പോലീസിനെ കബളിപ്പിച്ചതിന് പരാതിക്കാരനെതിരേ കേസെടുക്കുകയുംചെയ്തു. ഈ കേസ് മാഹി കോടതിയില്‍ നടന്നുവരികയാണ്.

മാസങ്ങള്‍ക്കുമുൻപ്‌ പി.എ. അനില്‍കുമാർ സർക്കിള്‍ ഇൻസ്പെക്ടറായി മാഹിയില്‍ ചുമതലയേറ്റു. എഴുതിത്തള്ളിയതും അന്വേഷണം അവസാനിപ്പിച്ചതുമായ കേസ് ഫയലുകള്‍ പരിശോധിച്ചപ്പോള്‍ പള്ളൂരിലെ ഈ കേസില്‍ പന്തികേടുതോന്നി പരാതിക്കാരനെ വിളിച്ച്‌ അന്വേഷണം നടത്തി.

ആഭരണം നഷ്ടപ്പെട്ടത് സത്യമാണെന്ന് പരാതിക്കാരൻ പറഞ്ഞതിനെ തുടർന്നാണ് പുനരന്വേഷണം തുടങ്ങിയത്. അന്ന് 15 വയസ്സുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഫഹീം അഹമ്മദുമായി പ്രണയമുണ്ടെന്ന് മനസ്സിലായി. കോടതിയുടെ അനുമതിയോടെ പുനരന്വേഷണം നടത്തിയപ്പോള്‍ ഇയാളുടെപേരില്‍ സമാനമായ കേസ് കൊടുങ്ങല്ലൂരിലുമുണ്ടെന്ന് മനസ്സിലായി.

തുടർന്ന് പെണ്‍കുട്ടിയെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി. പോലീസിനോട് തുറന്നുപറഞ്ഞ കാര്യങ്ങള്‍ പെണ്‍കുട്ടി കോടതിയിലും ആവർത്തിച്ചു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഭയപ്പെടുത്തി സ്വർണം കൈക്കലാക്കിയതിനും പോക്സോയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

പ്രതി വില്പനനടത്തിയ 21 പവൻ തലശ്ശേരി വാധ്യാർപീടികക്കടുത്ത മൂന്ന് സ്വർണക്കടകളില്‍നിന്നായി പിടിച്ചെടുത്തു. കോഴിക്കോട്ടും ആഭരണം വിറ്റിട്ടുണ്ട്. ഇത് കണ്ടെടുക്കാൻ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. പോണ്ടിച്ചേരിയിലെ പോക്സോ കോടതിയില്‍ ഇയാളെ തിങ്കളാഴ്ച ഹാജരാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍