ഇഡി.ഉദ്യോഗസ്ഥർക്ക് ആക്രമണം; കോടതി കടുത്ത നിലപാടിൽ
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർക്കെതിരെ നടന്നത് കൃത്യമായ ആസൂത്രണത്തോടെയുള്ള രാഷ്ട്രീയ ആക്രമണമെന്ന് കോടതി.
ഭരണഘടന സ്ഥാപനത്തിന് നേരെയുള്ള വെല്ലുവിളിയാണുണ്ടായത്. പൊതുമുതൽ നശിപ്പിച്ചില്ലെന്ന വാദം നിലനിൽക്കില്ല, ആക്രമണം ഉദ്യോഗസ്ഥർക്ക് ഭീതിയും മാനസിക ആഘാതവും ഉണ്ടാക്കി. പ്രതികൾക്ക് ജാമ്യം നൽകുന്നത് ഭാവിയിലും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരണ നൽകുമെന്നും തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവിൽ പറയുന്നു.
പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യഹരജി തള്ളിയ വിധിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെയാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ചത്. ആദ്യം അറസ്റ്റിലായ നിതിന്‍, മനോജ്, ജീവന്‍, ഷഹിന്‍, ശ്രീജിത്ത് എന്നീ അഞ്ച് പ്രതികളാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നത്.
കേസിലെ പ്രധാന പ്രതികളാണ് ആദ്യം അറസ്റ്റിലായ അഞ്ച് പേര്‍. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടയുകയും ആക്രമിക്കുകയും ചെയ്തത് ഇവരുടെ നേതൃത്വത്തിലായിരുന്നു. പിന്നീട് സിപിഎം ഓഫീസില്‍ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. വധശ്രമക്കുറ്റം നിലനില്‍ക്കില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് ചെറിയ മുറിവുകള്‍ മാത്രമാണുള്ളതെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഡ്യൂട്ടിയില്‍ ആയിരുന്നപ്പോളല്ലെന്നും പ്രതികള്‍ അവകാശപ്പെട്ടു. വാഹനം സ്വകാര്യ വാഹനമാണെന്നും പൊതുമുതലിന്റെ പരിധിയില്‍ വരില്ലെന്നും പ്രതികള്‍ വാദിച്ചു. എന്നാല്‍, കോടതി ജാമ്യം നല്‍കാന്‍ തയ്യാറായില്ല. പ്രോസിക്യൂഷനും ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍