Responsive Ad

കെഎസ്‌ആർടിസി ബസ് കാറിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

കരമന : നനഞ്ഞുകിടന്ന റോഡില്‍ ബ്രേക്കിട്ട് നിർത്തിയ കെഎസ്‌ആർടിസി ബസ് തെന്നിമാറി എതിരെ വന്ന കാറിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം
അമരവിള, നടൂർക്കൊല്ല, ഓണംകോട്, ആർ.എസ്. ഭവനില്‍ വി. അജുവിന്റെയും ആർ.എസ് .ശ്രീദേവിയുടെയും മകൻ അരുണ്‍കൃഷ്ണൻ(26) ആണ് മരിച്ചത്. ഓഗസ്റ്റ് 23-ന് മരുതത്തൂർ സ്വദേശിനിയുമായി അരുണിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. കരമന- കളിയിക്കാവിള റോഡില്‍ അമരവിള എക്‌സൈസ് ചെക്പോസ്റ്റിനു സമീപത്ത് ബുധനാഴ്ച രാവിലെ എട്ടിനാണ് അരുണ്‍ ഓടിച്ച കാർ അപകടത്തില്‍പ്പെട്ടത്.

അപകടസമയം പ്രദേശത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. മുൻപേ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടർന്ന് ബസ് വലത്തോട്ട് വെട്ടിത്തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് എതിരേവന്ന അരുണ്‍കൃഷ്ണൻ ഓടിച്ച കാറില്‍ ഇടിക്കുകയായിരുന്നു. അപകടശേഷം തൊട്ടടുത്തുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക്‌ ബസ് ഇടിച്ചുകയറി.

ജി. ഫൈവ് ഗ്രൂപ്പിലെ ഡ്രൈവറാണ് മരിച്ച അരുണ്‍കൃഷ്ണൻ. ബന്ധുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനായി വീട്ടില്‍നിന്ന്‌ നെയ്യാറ്റിൻകരയിലേക്കു വരുമ്പോഴായിരുന്നു അപകടം. നെയ്യാറ്റിൻകരയില്‍നിന്ന്‌ അഗ്നിശമനസേനക്കാരെത്തിയാണ് ബസും കാറും തമ്മില്‍ വേർപെടുത്തിയത്. ഇതിനുശേഷം കാർ വെട്ടിപ്പൊളിച്ചാണ് അരുണ്‍കൃഷ്ണനെ പുറത്തെടുത്തത്. പാപ്പനംകോട് ഡിപ്പോയിലെ എം.പാനല്‍ ഡ്രൈവറായ പി.ഷിബുവാണ് ബസ് ഓടിച്ചിരുന്നത്. അപകടസ്ഥലത്തുതന്നെ അരുണ്‍കൃഷ്ണൻ മരിച്ചു. ആതിരാദേവിയാണ് അരുണ്‍കൃഷ്ണന്റെ സഹോദരി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍