"പ്രോസിക്യൂഷന് മൗനം, സർക്കാർ അനീതി തുടരുന്നു" ഹർഷിന വീണ്ടും സമരത്തിൽ
>>ഹർഷിനക്ക് നീതി ലഭ്യമാക്കാൻ ഹൈക്കോടതി സ്വമേധയാ ഇടപെടണം: മുല്ലപ്പള്ളി
കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയ്ക്ക് ഇരയായ ഹർഷിനയുടെ വിഷയത്തിൽ
ഹൈക്കോടതി സ്വമേധയാ ഇടപെട്ട് നീതി ലഭ്യമാക്കണമെന്ന് കെപിസിസി മുൻ പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. വൈകുന്ന നീതി അനീതിയാണ്, ഹർഷിനക്ക് നീതി ലഭ്യമാക്കുക എന്ന മുദ്രാവാക്യത്തോടെ സമര സമിതി കലക്ടറേറ്റിനു മുൻപിൽ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുത്ത സർക്കാർ നീതി നിഷേധിക്കുമ്പോൾ കോടതികൾ മാത്രമാണ് പാവങ്ങൾക്ക് അഭയസ്ഥാനമാകുന്നത്. 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നു ഔദാര്യം പോലെ പറഞ്ഞ് ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്‌ഥതയ്ക്ക് ഇരയായ യുവതിയെ സർക്കാർ കയ്യൊഴിയുകയാണ്. തുടർച്ചയായ നീതി നിഷേധമാണ് ഹർഷിന അനുഭവിക്കുന്നതെന്നും അവരുടെവേദനയും കണ്ണീരും കാണാൻ കഴിയാത്ത സർക്കാർ പരാജയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇനിയെങ്കിലും ഹർഷിനയെന്ന സഹോദരിയോടു പിണറായി സർക്കാർ നീതി കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിൽ നടത്തിയ പ്രസവശസ്ത്രക്രിയയ്ക്കിടെയാണു ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. അഞ്ചു വർഷത്തോളം കത്രികയുമായി വേദന തിന്നു ജീവിച്ച ഹർഷിനക്ക് അർഹമായ നഷ്ട്‌ടപിരഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണു സമര സമിതി പ്രക്ഷോഭ രംഗത്ത് തുടരുന്നത്.
മുൻപ് സമരപ്പന്തലിൽ എത്തി നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെങ്കിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് കോഴിക്കോട് ജില്ലയിൽ പങ്കെടുക്കുന്ന പരിപാടികൾക്കു സമീപവും നിയമസഭയ്ക്കും സെക്രട്ടേറിയറ്റിനും മുൻപിലും പ്രക്ഷോഭങ്ങളുമായി സമരസമിതി മുന്നോട്ടു പോകുമെന്ന് സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അറിയിച്ചു.
തനിക്ക് നീതി വാങ്ങിത്തരേണ്ട
പ്രോസിക്യൂഷൻ മൗനത്തിലും
സർക്കാർ അനീതി തുടരുകയും ചെയ്യുമ്പോൾ സമരവുമായി വീണ്ടും തെരുവിലേക്ക് ഇറങ്ങുകയല്ലാതെ എനിക്കും സമരസമിതിക്കും മുൻപിൽ മറ്റു വഥികൾ ഇല്ലെന്ന് ഹർഷിന പറഞ്ഞു. തൻ്റെ കേസിന്റെ വിചാരണ കുന്നമംഗലം കോടതിയിൽ തുടങ്ങാനിരിക്കെയാണു ഹൈക്കോടതിയുടെ സ്റ്റേ ഉണ്ടായത്. തനിക്ക് വേണ്ടി ഹാജരാകേണ്ട പ്രോസിക്യൂഷൻ അവിടെ മൗനം പാലിക്കുകയാണുണ്ടായത്. വിചാരണ സ്റ്റേ ചെയ്യാൻ പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ച കാര്യം പോലും ഞങ്ങളെ സർക്കാർ വക്കീൽ അറിയിച്ചിരുന്നില്ല. നീതി നേടിയിട്ട് മാത്രമേ സമരത്തിൽ നിന്നു പിന്മാറുകയുള്ളൂ എന്ന് ഹർഷിന വ്യക്തമാക്കി.
സത്യഗ്രഹ സമരത്തിൽ സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. കെപിസിസി ജന. സെക്രട്ടറി പി.എം. നിയാസ്, യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, കെ.എസ്.യു മുൻ സംസ്‌ഥാന പ്രസിഡൻ്റ് കെ.എം.അഭിജിത്ത്, വുമൺ ജസ്‌റ്റിസ് സംസ്‌ഥാന ജന. സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, കെപിസിസി മെംബർ കെ. രാമചന്ദ്രൻ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ഫൗസിയ അസീസ്, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സുബൈദ കക്കോടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.ധനീഷ് ലാൽ, വി.പി.ദുൽഖിഫിൽ, സമര സമിതി കൺവീനർ മുസ്‌തഫ പാലാഴി, ഐഎൻടിയുസി സംസ്‌ഥാന വൈസ് പ്രസിഡൻ്റ് കെ.രാജൻ, ഡിസിസി ജന.സെക്രട്ടറി ഷാജിർ അറഫാത്ത്, ഐടിയു ജില്ലാ പ്രസിഡന്റ് എം.എ.ഖയ്യും, സിഎംപി ജില്ലാ സെക്രട്ടറി അഷ്റഫ് കായക്കൽ, വുമൻ ഇന്ത്യ ജില്ലാ പ്രസിഡൻ്റ് റംഷീന, മിർഷാൻ മുണ്ടുമുഴി, മുജീബ് പുറായിൽ, ഇ.പി.അൻവർ സാദത്ത്, എം.ടി .സേതുമാധവൻ, അബ്‌ദുൽ ലത്തീഫ് മണക്കടവ്, മാത്യു ദേവഗിരി,സുബൈർ നെല്ലൂളി, വിൽസൻ പണ്ടാരവളപ്പിൽ, മണിയൂർ മുസ്‌തഫ, അൻഷാദ് മണക്കടവ്, കെ.ഇ.സാബിറ, അഷ്റഫ് ചേലാട്, ശ്രീകല, ജുമൈല നന്മണ്ട, തൗഹീദ അൻവർ, ഹബീബ് ചെറുപ്പ, കെ.ഇ.ഷബീർ, പി.കെ.സുഭാഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Post a Comment
0 Comments