കലാഭവൻ നവാസ് അന്തരിച്ചു


കൊച്ചി : ചലച്ചിത്ര നടനും മിമിക്രി കലാകാരനും സ്റ്റേജ് ആർട്ടിസ്റ്റുമായിരുന്ന കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ട നവാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക  വിവരം. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് നവാസ്  ചോറ്റാനിക്കരയിൽ എത്തിയത്.
ഷൂട്ടിങ്ങിന്റെ അവസാന ദിവസം ആയിരുന്നു. മുറിയിൽ പോയി മണിക്കൂറുകൾ കഴിഞ്ഞിട്ട് മടങ്ങി വരാത്തതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് നടൻ ബോധരഹിതനായി വീണു കിടക്കുന്നത് കണ്ടത്. സിനിമാ നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. ഭാര്യ രഹ്നയും സിനിമാ താരമാണ്. മഴവിൽ മനോരമയിലെ മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കർ സഹോദരനാണ്. കലാഭവന്റെ സ്റ്റേജ് ഷോകളിലൂടെയാണു 
നവാസ് ശ്രദ്ധേയനാകുന്നത്. 1995ൽ പുറത്തിറങ്ങിയ ചൈതന്യമാണ് നവാസിന്റെ ആദ്യ സിനിമ. മിസ്റ്റർ ആൻഡ് മിസ്സിസ്, മിമിക്സ് ആക്ഷൻ 500, ഏഴരക്കൂട്ടം, ജൂനിയർ മാൻഡ്രേക്ക്, ഹിറ്റ്ലർ ബ്രദേഴ്സ്, ബസ് കണ്ടക്ടർ, കിടിലോൽ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാൻ, അമ്മ അമ്മായിയമ്മ, മൈ ഡിയർ കരടി, ചന്ദാമാമ, വൺമാൻ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെൺകുട്ടി തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. ടിവി ഷോകളിലും സജീവമായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി അനവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. 

Post a Comment

0 Comments