സെബാസ്റ്റ്യന്റെ വീട്ടിലെ രക്തക്കറ ജെയ്‌നമ്മയുടേത്; കുരുക്ക് മുറുകുന്നു
കോട്ടയം : ജെയ്നമ്മ തിരോധാനക്കേസില്‍ നിർണായക വഴിത്തിരിവ്. കേസില്‍ അറസ്റ്റിലായ ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബില്‍ നടത്തിയ പരിശോധന ഫലത്തിലാണ് ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. ജെയ്നമ്മയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്ന നിഗമനത്തിന് കൂടുതല്‍ ബലം പകരുന്ന തെളിവാണിത്. സെബാസ്റ്റ്യൻ വിവിധ പണമിടപാട് സ്ഥാപനങ്ങളിലായി പണയം വെച്ച സ്വർണാഭരണങ്ങളും ജെയ്നമ്മയുടേതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നേരത്തേ സെബാസ്റ്റ്യന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പിറകുവശത്തെ മുറിയില്‍ നിന്ന് രക്തക്കറ കണ്ടെത്തിയത്. വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. എന്നാല്‍ ശരീരാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനാഫലം പുറത്ത് വന്നിട്ടില്ല. ബിന്ദു പദ്മനാഭൻ, ജെയ്നമ്മ, ഐഷ എന്നീ മൂന്ന് സ്ത്രീകളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ കേസിലാണ് സെബാസ്റ്റ്യൻ സംശയനിഴലിലുള്ളത്. ഇവർ മൂന്നുപേരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ബിന്ദു പദ്മനാഭന്റെ സ്വത്ത് കൈക്കലാക്കി മറിച്ച വിറ്റ കേസിലാണ് സെബാസ്റ്റ്യൻ നേരത്തേ അറസ്റ്റിലായിരുന്നത്. ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനെതിരേ പരാതി ഉയർന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ല. ഇതിനിടെയാണ് ഏറ്റൂമാനൂരിലെ ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യൻ വീണ്ടും കസ്റ്റഡിയിലായത്. ഇതില്‍ സെബാസ്റ്റ്യനെതിരേ കേസെടുക്കുകയും തുടരന്വേഷണത്തില്‍ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയുംചെയ്തു. എന്നാല്‍ ഇത് കാണാതായ സ്ത്രീകളില്‍ ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായില്ല.
ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാലായില്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ ജെയിൻ മാത്യു എന്ന ജെയ്നമ്മയെ (48) 2024 ഡിസംബർ 23ന് രാവിലെയാണ് വീട്ടില്‍ നിന്ന് കാണാതായെന്നാണ് ഭർത്താവിന്റെ പരാതി. ഇവർ സ്ഥിരമായി ധ്യാനകേന്ദ്രങ്ങളില്‍ പോകുകയും താമസിക്കുകയും ചെയ്തിരുന്നു.
ധ്യാനകേന്ദ്രങ്ങളില്‍ വെച്ചാകാം സെബാസ്റ്റ്യനുമായി സൗഹൃദമായതെന്നാണു സൂചന. ഏറ്റുമാനൂർ പോലീസെടുത്ത കേസ് നിലവില്‍ കോട്ടയം ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ജെയ്നമ്മയുടെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യനുമായുള്ള പരിചയം തെളിഞ്ഞത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടം കണ്ടെത്തിയത്.തുടർന്ന് സെബാസ്റ്റ്യനെതിരേ കൊലപാതകത്തിന് കൂടി കേസെടുത്തിരുന്നു.

Post a Comment
0 Comments