റേഷൻ കടയിൽ വിലക്കെന്ന് മറിയക്കുട്ടിയുടെ പരാതി
തൊടുപുഴ : ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി സമരം നടത്തി ശ്രദ്ധനേടുകയും പിന്നീട് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മറിയക്കുട്ടിക്ക് റേഷൻ കടയിൽ വിലക്കെന്ന് പരാതി. സാധനങ്ങൾ വാങ്ങാൻ അവിടെ ചെന്നപ്പോൾ ഇത് കോൺഗ്രസുകാരുടെ കടയാണ്, ബിജെപിക്കാരുടെ കടയിൽ പോകൂ എന്ന് പറഞ്ഞതായാണു മറിയക്കുട്ടിയുടെ പരാതി.
വികസിത കേരളം’ കൺവെൻഷന്‍റെ ഭാഗമായി ബി.ജെ.പി ഇടുക്കി നോർത്ത് ജില്ലാ കമ്മിറ്റി തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മറിയക്കുട്ടിയെ സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ ഹാരമണിയിച്ച് സ്വീകരിച്ചത്.
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം മൺചട്ടിയും പ്ലക്കാഡുമേന്തി അടിമാലി ടൗണിൽ മറിയക്കുട്ടി നടത്തിയ പ്രതിഷേധം വലിയ ശ്രദ്ധ നേടിയിരുന്നു. പെൻഷൻ മുടങ്ങിയതിനെതിരെ മറിയക്കുട്ടി ഹൈകോടതിയെയും സമീപിച്ചിരുന്നു.
തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കം യു.ഡി.എഫ് നേതാക്കൾ മറിയക്കുട്ടിയെ കാണാനെത്തി. സർക്കാറിനെതിരായി യു.ഡി.എഫ് വേദികളിൽ ഇവർ സാന്നിധ്യവുമായി. പിന്നീട് കെ.പി.സി.സി മറിയക്കുട്ടിക്ക് വീട് നിർമിച്ചു നൽകുകയും പ്രസിഡന്‍റ് കെ. സുധാകരൻ താക്കോൽ കൈമാറുകയും ചെയ്തു.
മറിയക്കുട്ടി ബിജെപിയിൽ ചേർന്നതോടെ സൈബറിടത്തിൽ
ട്രോളുകൾ നിറഞ്ഞിരുന്നു.

Post a Comment
0 Comments