ഫോർട്ട് കൊച്ചി തുരുത്തിയിൽ ഭവന പദ്ധതി യാഥാർത്ഥ്യമായി


കൊച്ചി : ഭൂരഹിതരും ഭവനരഹിതരുമായ 394 കുടുംബങ്ങള്‍ക്കായി ഫോർട്ട് കൊച്ചി തുരുത്തിയിൽ ഇരട്ട ഭവന സമുച്ചയങ്ങൾ പൂര്‍ത്തിയായി. സ്വന്തം വീട് എന്ന അഭിമാന നിമിഷത്തിലാണ് മെഹബുബ് നഗർ പാർക്ക്, കൽവാത്തി, കൊഞ്ചേരി, തുരുത്തി കോളനികളിലെ ഒരു കൂട്ടം മനുഷ്യർ. രാജ്യത്തെതന്നെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതികളിലൊന്ന് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് കൊച്ചി കോർപ്പറേഷൻ.  

എൽ എൻ ജി ടെർമിനൽ, വിശാലമായ അറബിക്കടൽ, ഫോർട്ട് കൊച്ചി ബീച്ച്, ഗോശ്രീ ബ്രിഡ്ജ്, മറൈൻ ഡ്രൈവ്, തുടങ്ങി കൊച്ചിയുടെ ഏറ്റവും മനോഹരമായ കാഴ്ചയെ ആസ്വദിക്കാവുന്ന രീതിയിലാണ് ഫ്ലാറ്റ് സമുച്ചയം രൂപകൽപന ചെയ്തിട്ടുള്ളത്. 
രണ്ട് ഭവന സമുച്ചയങ്ങളാണ് നിലവിൽ നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യത്തെ സമുച്ചയം നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും, രണ്ടാമത്തെ സമുച്ചയം നഗരസഭയ്ക്ക് വേണ്ടി കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡുമാണ് നിര്‍മ്മിച്ചിട്ടുള്ളത്.    
 10796.42 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍, നഗരസഭ നിര്‍മ്മിച്ച  ഒന്നാമത്തെ ടവറിൻ്റെ നിർമ്മാണ ചെലവ് 41.74 കോടി രൂപയാണ്.
11 നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള ഒന്നാമത്തെ ടവറില്‍ 300 ചതുരശ്ര അടി വീതമുള്ള 199 യൂണിറ്റുകളാണ് ഉള്ളത്. ഓരോ യൂണിറ്റിലും ഡൈനിംഗ് / ലിവിംഗ് ഏരിയ, ഒരു ബെഡ് റൂം, കിച്ചണ്‍, ബാല്‍ക്കണി, രണ്ട് ടോയ്ലെറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട് .
44.01 കോടി രൂപ ചെലവഴിച്ചാണ്
രണ്ടാമത്തെ ടവറിന്റെ നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഒരു പൊതുമുറ്റത്തിന് ചുറ്റുമായി 13 നിലകളില്‍, ആകെ 195 പാര്‍പ്പിട യൂണീറ്റുകളാണുള്ളത്. ഓരോ നിലയിലും 15 യൂണിറ്റ് വീതമുണ്ട്. താഴത്തെ നിലയില്‍ 18 കടമുറികളും, പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. 
ഭൂരഹിതരും  ഭവന രഹിതരുമായ  394 കുടുംബങ്ങൾ, ആധുനിക സൗകര്യങ്ങളുള്ള, വൃത്തിയുള്ളതും മനോഹരവുമായ, ഫ്ലാറ്റുകളിലേക്ക് ഇനി ചേക്കേറും.
ഫ്ലാറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 27 ശനിയാഴ്ച വൈകുന്നേരം 5 ന്  നിർവഹിക്കും.

Post a Comment

0 Comments