കെ.ടി.വിജിൽ തിരോധാനം: വൻ വഴിത്തിരിവ്.

കോഴിക്കോട് : 6 വർഷം മുൻപ് കാണാതായ എലത്തൂർ സ്വദേശി കെ.ടി.വിജിൽ തിരോധാന കേസിൽ വൻ വഴിത്തിരിവ്.  സരോവരത്തെ ചതുപ്പിൽ നടത്തിയ തിരച്ചിലിൽ വിജിലിന്‍റേത് എന്ന് കരുതുന്ന അസ്ഥികള്‍  പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം വിജിലിന്‍റെ ഒരു ഷൂ ചതുപ്പിൽനിന്ന് കണ്ടെത്തി  ഫൊറൻസിക് വിഭാഗത്തിന് കൈമാറി.
2019 മാർച്ച് 24ന് കാണാതായ വിജിലിനെ കണ്ടെത്താനുള്ള രണ്ടാം ഘട്ട അന്വേഷണത്തിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. പ്രതികളുടെ മൊഴിയില്‍ വൈരുദ്ധ്യം മനസ്സിലാക്കിയ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും കുറ്റം സമ്മതിക്കുകയും, വിജിലിന്‍റെ മൃതശരീരം  സരോവരം വാഴത്തുരുത്തി ഭാഗത്ത് ചതുപ്പിൽ കുഴിച്ചുമൂടിയതായും പ്രതികളും വിജിലിന്‍റെ സുഹൃത്തുക്കളുമായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവര്‍ പോലീസിനോട് പറഞ്ഞു. 
ഈ മൊഴിയുടെ  അടിസ്ഥാനത്തിലാണ് പോലീസ് ചതുപ്പിൽ പരിശോധന നടത്തിയത്. 
കേസിൽ അറസ്റ്റിലായ പ്രതികളുടെ പോലീസ് കസ്റ്റഡി കാലാവധി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കാനിരിക്കെയാണ് 7 അടിയോളം താഴ്ചയുള്ള ചതുപ്പിൽ നിന്ന് വെള്ളം പമ്പ് ചെയ്തു വറ്റിച്ച് പന്തീരാങ്കാവ് സ്വദേശി മഠത്തിൽ അബ്ദുൽ അസീസിനെയും സംഘത്തിനെയും സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലില്‍  വിജിലിന്‍റേത് എന്ന് കരുതുന്ന അസ്ഥികള്‍  കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടാംഘട്ട തിരച്ചിലിനായി പ്രതികളെ പോലീസ് കസ്റ്റഡിയിൽവാങ്ങിയത്. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി പ്രതികൾ വിജിലിന്‍റെ അസ്ഥികൾ ഒഴുക്കിയെന്ന് മൊഴി നൽകിയ വരയ്ക്കൽ ബീച്ചിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പു നടത്തി. 
ടൗൺ അസിസ്റ്റന്‍റ് കമ്മിഷണർ അഷ്റഫിന്‍റെയും, എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്‍റെയും നേതൃത്വത്തിൽ തഹസിൽദാർ, ഫൊറൻസിക് വിദഗ്ധർ, മറ്റു ഉദ്യോഗസ്ഥർ എന്നിവരും, മൃതദേഹം കണ്ടെത്താൻ മായ, മർഫി എന്നീ പൊലീസ് നായ്ക്കളും പരിശോധനയ്ക്കായി സ്ഥലത്തെത്തിയിരുന്നു.

Post a Comment

0 Comments