വിദ്യാഭ്യാസ ഓഫിസുകളിൽ വിജിലൻസ് പരിശോധന
തിരുവനന്തപുരം : വിദ്യാഭ്യാസ ഓഫിസുകളിലെ അഴിമതി തടയാൻ ഓപ്പറേഷൻ ബ്ലാക്ക് ബോർഡുമായി വിജിലൻസ്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിൽ വരുന്ന റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, അസ്സിസ്റ്റന്റ് ഡയറക്ടർ, ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസർ എന്നിവരുടെ ഓഫീസുകളിൽ നടന്നുവരുന്ന ക്രമക്കേടുകളും, അഴിമതിയും കണ്ടെത്തുന്നതിനാണു വിജിലൻസ് സംസ്ഥാനതലത്തിൽ മിന്നൽ പരിശോധന നടത്തിയത്.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള റീജയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളുടെ ചുമതലയുള്ള അസ്സിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലും, ഹൈസ്ക്കൂളുകളുടെ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എയ്ഡഡ് സ്ക്കൂളുകളിലെ അദ്ധ്യാപക/അനദ്ധ്യാപകരുടെ സർവ്വീസ് സംബന്ധമായ വിവിധ വിഷയങ്ങളിൽ വലിയ തോതിലുള്ള ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക/അനദ്ധ്യാപക നിയമനം, നിയമനം ക്രമവത്ക്കരിക്കൽ, പുതിയ തസ്തിക സൃഷ്ടിക്കൽ, ഭിന്നശേഷി സംവരണ പ്രകാരമുള്ള തസ്തികകളിലെ നിയമനങ്ങളും അവയുടെ ക്രമവത്കരണം എന്നീ സംഗതികളിൽ ചില ഉദ്യോഗസ്ഥർ ഫയലുകളിൽ നടപടി എടുക്കുന്നതിരിക്കുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും കൈക്കൂലിയായി പണം കൈപ്പറ്റാറുണ്ടെന്നും, ഇതിനായി ഫയലുകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനെന്ന പേരിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും തന്നെ വിരമിച്ച ചില ഉദ്യാഗസ്ഥരെ സർവ്വീസ് കൺസൾട്ടന്റുകൾ എന്ന രീതിയിൽ സമീപിക്കാൻ ഉദ്യോഗാർത്ഥികളെ ചില ഉദ്യോഗസ്ഥർ നിർബന്ധിതരാക്കുകയും, ഈ വിരമിച്ച ഉദ്യോഗസ്ഥർ ഇടനിലക്കാരായി നിന്ന് വലിയ തുക അദ്ധ്യാപകരിൽ നിന്നും കൈക്കൂലിയായി വാങ്ങിയെടുത്ത് വിദ്യാഭ്യാസ ഓഫീസിലെ ചില ഉദ്യോഗസ്ഥർക്ക് വീതം വച്ച് നൽകുന്നതുമായാണ് വിജിലൻസിന് ലഭിച്ച വിവരം. കൂടാതെ എയ്ഡഡ് മേഖലയിലെ അദ്ധ്യാപക/അനദ്ധ്യാപക കരുടെ സർവ്വീസ് ആനൂകൂല്യങ്ങൾ അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥർ അനാവശ്യ കാലതാമസം വരുത്തുന്നതായും, ഭൂരിഭാഗം അപേക്ഷകളും ചില ഉദ്യോഗസ്ഥർ വിവിധ കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കാറുള്ളതായും, ആനുകൂല്യങ്ങൾക്ക് ആനുപാതികമായ കൈക്കൂലി ലഭിച്ചാൽ മാത്രമേ പ്രസ്തുത അപേക്ഷകളിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാറുള്ളുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപക/അനദ്ധ്യാപകരുടെ സർവ്വീസ് സംബന്ധമായ വിവിധ വിഷയങ്ങളിൽ നടന്നു വരുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് ന്റെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും, 7 റീജയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും, 7 അസ്സിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലും ഇന്ന് രാവിലെ 10.30 മണി മുതൽ “ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്” എന്ന പേരിൽ സംസ്ഥാന തലത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി വരുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്സാപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.

Post a Comment
0 Comments