ബംഗ്ലാദേശ്: ന്യൂനപക്ഷ വേട്ടയിൽ പ്രതിഷേധം ശക്തം
ധാക്ക : ബംഗ്ലാദേശില്‍ വർധിക്കുന്ന ന്യൂനപക്ഷ അതിക്രമങ്ങൾക്കതിരെ ലോകമാകെ പ്രതിഷേധം ഉയരുന്നു. ഇതിനിടയിലും
ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തുടരുന്നു. ഹിന്ദു വ്യവസായിയും പത്രാധിപരുമായ റാണ പ്രതാപ് ബൈറാഗിയാണ് കൊല്ലപ്പെട്ടത്. ദൈനിക് ബിഡി ഖബര്‍ പത്രത്തിന്റെ എഡിറ്ററാണ് റാണ പ്രതാപ് ബൈറാഗി . റാണ പ്രതാപിന്റെ തലയ്ക്കാണ് അക്രമി സംഘം വെടിവച്ചത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നാലെ ഓടിരക്ഷപ്പെടുകയും ചെയ്തു. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
രണ്ടാഴ്ച്ചയ്ക്കിടെ ബംഗ്ലാദേശില്‍ നടന്ന അക്രമസംഭവങ്ങളിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. മണി ചക്രബര്‍ത്തി എന്നൊരു യുവാവും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി ത്സര്‍സിന്ദൂര്‍ ബസാറില്‍വെച്ചായിരുന്നു സംഭവം. സ്വന്തം പാത്രകടയില്‍ ഇരിക്കുമ്പോള്‍ ഒരു സംഘമെത്തി മണിയെ ആക്രമിക്കുകയായിരുന്നു.
മണിറാംപൂര്‍, കാളിഗഞ്ച് ജില്ലകളിലാണ് സംഘര്‍ഷങ്ങളുണ്ടായത്. ഡിസംബര്‍ 18-ന് ദിപു ചന്ദ്രദാസെന്ന ഇരുപത്തിയഞ്ചുകാരനും ഡിസംബര്‍ 24-ന് അമൃത് മൊണ്ഡാല്‍ എന്ന യുവാവും 29-ന് ബജേന്ദ്ര ബിശ്വാസും ജനുവരി മൂന്നിന് ചന്ദ്രദാസ് എന്നയാളും ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വീട്ടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും നേരെ വ്യാപക ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. മുഹമ്മദ് യൂനുസ് സര്‍ക്കാരിന്റെ കീഴില്‍ ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും ക്രിസ്ത്യാനികളും വലിയ ഭീഷണിയാണ് നേരിടുന്നതെന്നും അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.

Post a Comment
0 Comments