Responsive Ad

കെ.കരുണാകൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ അതിജീവിച്ച അപകടത്തെ കുറിച്ചുള്ള ഓർമ

അപകടത്തിൽപ്പെട്ട സ്റ്റേറ്റ് കാർ

(ലീഡർ കെ കരുണാകരന്റെ ഗൺമാൻ ആയിരുന്ന രാമചന്ദ്രൻ നായരുടെ അഭിമുഖങ്ങളിൽ നിന്ന്)

ലീഡറുടെ രാഷ്ട്രീയ ജീവിതത്തെ രണ്ട് ഭാഗങ്ങളായാണ് വിലായിരുത്താറുള്ളത്.1992 ൽ സംഭവിച്ച വാഹനാപകടത്തിന് മുൻപും ശേഷവും.കെ. കരുണാകരൻ കാറിനോടു മാത്രമല്ല, വേഗത്തോടും ഇഷ്ടമുള്ള നേതാവായിരുന്നു. കരുണാകരന്റെ സ്പീഡ് പ്രസിദ്ധമാണ്. ഭരണകാര്യങ്ങൾക്കായാലും യാത്രകൾക്കായാലും വേഗത ലീഡറുടെ രക്തത്തിൽ അലിഞ്ഞതാണ്.ഈ വേഗത മൂലം ലീഡറുടെ ജീവൻ പോലും നഷ്ടമായേക്കാവുന്ന ഒരു വിപത്തിൽ നിന്ന് കഷ്ടിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടത്.

1991ൽ മുഖ്യമന്ത്രിയായപ്പോൾ സ്റ്റാൻഡേർഡ് 2000 ആയിരുന്നു കരുണാകരന്റെ കാർ. പിന്നീട് ഇതൊഴിവാക്കി ബെൻസിലാക്കി യാത്ര. സ്റ്റാൻഡേർഡിൽനിന്നു ബെൻസിലേക്കുള്ള കരുണാകരന്റെ മാറ്റം കേരളത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഗതി തിരിച്ചുവിട്ട മാറ്റം കൂടിയായിരുന്നു.പതിവെല്ലാം തെറ്റിച്ചായിരുന്നു ലീഡറുടെ അന്നത്തെ യാത്ര. ബെൻസ് കാറിലായിരുന്നു അദ്ദേഹം ദീർഘയാത്ര അധികവും നടത്താറുള്ളത്. സ്ഥിരം ഡ്രൈവർമാർ കൃഷ്ണൻകുട്ടിയും, അശോകനും. പക്ഷേ, അന്നു ബെൻസിനു പകരമെത്തിയത് വെള്ള നിറമുള്ള സ്റ്റാൻഡേഡ് 2000 ടി 27 സ്റ്റേറ്റ് കാർ.സ്‌ഥിരം ഡ്രൈവർമാർ കൃഷ്ണൻകുട്ടിയും, അശോകനും. ഡ്രൈവർ സീറ്റിൽ കൃഷ്ണൻകുട്ടിക്കും അശോകനും പകരം ടൂറിസം വകുപ്പിലെ ഭാസ്‌കരൻ. ലീഡറും ഗൺമാൻ രാമചന്ദ്രൻ നായരും ഒപ്പം. പൈലറ്റ് വാഹനമില്ല. രണ്ട് എസ്കോർട്ട് വാഹനങ്ങൾ മുഖ്യമന്ത്രിയുടെ കാറിനു അകമ്പടിയായുണ്ട്.

ഉപതിരഞ്ഞെടുപ്പു നടക്കുന്ന എറണാകുളം ജില്ലയിലെ ഞാറയ്ക്കൽ മണ്ഡലത്തിൽ ചില യോഗങ്ങളിൽ പങ്കെടുത്തു. എടവനക്കാടായിരുന്നു അവസാനത്തെ യോഗം. ഇതിനു ശേഷം,പതിവു തെറ്റിച്ച് അംബാസിഡർ കാറിന്റെ മുൻസീറ്റിലിരുന്നാണ് ലീഡറുടെ യാത്ര.പറവൂർ ടിബിയിൽ അൽപനേരം വിശ്രമം.തുടർന്ന് ആലുവ ടിബിയിലെത്തി.അത്താഴത്തിനു ശേഷം രാത്രി 10.20നാണ്
ടിബിയിൽ നിന്നു സ്‌റ്റാൻഡേർഡ് 2000 T 27 സ്റ്റേറ്റ് കാറിൽ പുറപ്പെട്ടത്.കൊല്ലം പിന്നിട്ടു. പള്ളിമുക്കിലെത്തിയപ്പോൾ കാറിന്റെ ടയർ പഞ്ചറായി. എന്തോഅസ്വാഭാവികത തോന്നി. ടയർ മാറ്റി യാത്ര തുടർന്നു. പുലർച്ചെയോടെ കൊല്ലം ജില്ലയുടെ അതിർത്തി കടന്നു തിരുവനന്തപുരത്തേക്ക്. 

പിൻസീറ്റിൽ കിടന്നുറങ്ങുകയാണു ലീഡർ.പുലർച്ചെ 2.12 ന് പള്ളിപ്പുറത്ത് ആലുംമൂട് ജംക്ഷനു സമീപം എത്തിയപ്പോൾ കാറിന്റെ നിയന്ത്രണംവിട്ടു. 50 മീറ്ററോളം ഓടിയ കാർ, അവസാനം വലിയൊരു അക്കേഷ്യ മരത്തിലും, തുടർന്ന്, പള്ളിപ്പുറം എന്നു സ്ഥ‌ലപ്പേരെഴുതിയ ഇരുമ്പു ബോർഡിലും ഇടിച്ചു വട്ടംതിരിഞ്ഞു നിന്നു.റോഡിനു കുറുകെ ഓടിച്ചിറക്കിയ പോലെ കാറിൻ്റെ മുൻവശം ഇടത്തെ ചെരിവിലേക്കിറങ്ങിയിരുന്നു. ശക്തമായ ഇടി മൂലം കാറിൻ്റെ ഹെഡ് ലൈറ്റുകളുടെ ചില്ലുകൾ 10 മീറ്റർ ദൂരത്തിൽ വരെ പൊട്ടിത്തെറിച്ചു കിടന്നിരുന്നു 

ഇടിയുടെ ആഘാതത്തിൽ ലീഡർ സീറ്റിനിടയിലേക്കു വീണു. കാറിന്റെ വാതിലുകൾ ജാമായതിനാൽ തുറക്കാനായില്ല. റിവോൾവർ ഉപയോഗിച്ച് വിൻഡോ ക്ലാസ് തകർത്ത്, ഡിക്കി ഉയർത്തി സീറ്റ് മാറ്റി മുഖ്യമന്ത്രിയെ പുറത്തെടുത്തപ്പോൾ തല പൊട്ടി രക്ത‌ം വാർന്നൊലിക്കുകയായിരുന്നു. വേദനയാൽ ഞരങ്ങുകയായിരുന്നു അദ്ദേഹം. അപകടം നടന്നയുടൻ വയർലെസ് സെറ്റിലൂടെ വിവരം കൈമാറി. രക്തത്തിൽ മുങ്ങിയ ലീഡറെ ഗൺമാൻ രാമചന്ദ്രൻ നായർ കോരിയെടുത്ത്, ആദ്യത്തെ എസ്കോർട്ട് വാഹനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. "എനിക്കൊന്നുമില്ല, പേടിക്കേണ്ട...ബേജാറാവല്ലേ" എന്ന് ലീഡർ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. അപ്പോഴേക്കും നെഞ്ചിലെ വേദനയ്ക്കു കനംവച്ചു തുടങ്ങിയിരുന്നു. വേദന കൂടിയെന്നു പറഞ്ഞു. ലീഡറെ സ്ട്രെക്‌ചറിൽ കിടത്തി ഓപ്പറേഷൻ തിയറ്ററിലെത്തിച്ചു.അന്നു രാവിലെ 10 മണിയോടെ ലീഡറെ ശ്രീചിത്ര ആശുപ്രതിയിലേക്കു മാറ്റി.

 ഇതിനു ശേഷമാണു ഡൽഹിയിലേക്കും യുഎസിലേക്കുമെല്ലാം വിദഗ്‌ധ ചികിത്സയ്ക്കായി ലീഡറെ കൊണ്ടുപോയത്. ലീഡർ ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന് അപകടവേളയിൽ പലരും പറഞ്ഞു. പക്ഷേ, എല്ലാവരെയും അത്ഭുതപ്പെടുത്തി അദ്ദേഹം തിരിച്ചുവന്നു. അതായിരുന്നു ലീഡർ.

ഈ കാറപകടം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. അപകടം നടന്നയുടൻ കാർ സംഭവ സ്ഥലത്തുനിന്നു നീക്കം ചെയ്തതാണു വിവാദത്തിനു തിരി കൊളുത്തിയത്. കാറിൽ മൂന്നു പെട്ടികളുണ്ടായിരുന്നെന്നും അതുകൊണ്ടാണു കാർ ധൃതിവച്ചു മാറ്റിയതെന്നുമായിരുന്നു ആരോപണം. പെട്ടിക്കുള്ളിൽ പണമാണെന്നെല്ലാമുള്ള ആക്ഷേപമുയർന്നു. ആരോപണങ്ങൾ കരുണാകരൻ നിഷേധിച്ചു.ഇതേ തുടർന്ന് ഉണ്ടായ അടുത്ത വിവാദം നട്ടെല്ലിലെ പരുക്ക് ഭേദമാകാൻ ഡോക്ടർമാർ നീന്താൻ നിർദ്ദേശം നൽകിയിരുന്നു.ക്ലിഫ് ഹൗസിൽ ഇതേത്തുടർന്ന് നീന്തൽക്കുളം ഉണ്ടാക്കിയതിലും അന്നത്തെ പ്രതിപക്ഷം പ്രതിഷേധിച്ചു.ചികിത്സക്ക് ശേഷം വന്ന ലീഡർക്ക് സ്പീഡ് അല്പം കുറഞ്ഞു.തൂവെള്ള ഖാദർ ജൂബയും മുണ്ടും ധരിച്ചിരുന്ന ലീഡർ തോളിൽ ഒരു ഷാൾ കൂടി ധരിക്കാനും ആരംഭിച്ചതും അതിനു ശേഷം ആണ്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍