Responsive Ad

ജില്ലാ ജനറല്‍ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കല്‍ ദേശീയ ശ്രദ്ധയിൽ

എറണാകുളം : ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രിയായി എറണാകുളം ജനറല്‍ ആശുപത്രി ചരിത്രം കുറിച്ചു. അനാഥയായ നേപ്പാള്‍ സ്വദേശിനിക്കാണു കേരളം  കരുതലായത്. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്.ഷിബുവിന്റെ (46 വയസ്) ഹൃദയമാണ് മാറ്റിവച്ചത്. ഹൃദയം ഉൾപ്പെടെ ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു. 
നേപ്പാള്‍ സ്വദേശിനി ഇരുപത്തിരണ്ടുകാരിയായ യുവതിയ്ക്കാണ്  വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഷിബുവിന്റെ ഹൃദയം വച്ചത്. ഷിബുവിൻ്റെ 7 അവയങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കയും രണ്ടാമത്തെ വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലേയും കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേയും രണ്ട് നേത്രപടലങ്ങള്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയിലേയും രോഗികള്‍ക്കാണ് നല്‍കിയത്. ഇതുകൂടാതെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച സ്‌കിന്‍ ബാങ്കിലേക്ക് ഷിബുവിന്റെ ചര്‍മ്മവും നല്‍കി.
ആരോഗ്യവകുപ്പ്, പോലീസ്, ജില്ലാ ഭരണകൂടങ്ങള്‍ എന്നിവ സംയുക്തമായി പ്രവര്‍ത്തിച്ചാണ് ഈ ദൗത്യം പൂർത്തിയാക്കിയത്. കെ സോട്ടോയാണ് അവയവ വിന്യാസം ഏകോപിപ്പിച്ചത്.
കഴക്കൂട്ടത്ത് ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന ഷിബു സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുമ്പോഴാണു അപകടം ഉണ്ടായത് ഡിസംബര്‍ 14ന് വൈകീട്ട് 6.30ന് കൊല്ലം ജില്ലയിലെ മൂക്കാട്ട്ക്കുന്നിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ഉടന്‍ തന്നെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡിസംബര്‍ 15ന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 21ന് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയും അവയവദാനത്തിന് കുടുംബാംഗങ്ങള്‍ സമ്മതം നല്‍കുകയുമായിരുന്നു. ശകുന്തളയാണ് ഷിബുവിന്റെ അമ്മ. 
ജനറൽ ആശുപതിയുടെ മികച്ച പ്രകടനത്തെ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍