പിതാവിന്റെയും മകളുടെയും ജീവനെടുത്തത് വീട്ടിലേക്കുള്ള എളുപ്പവഴി
കോഴിക്കോട് : വീട്ടിലേക്കുള്ള യാത്രക്കിടെ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് പിതാവും മക്കളും മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ.
മാലൂർക്കുന്ന് എആർ ക്യാംപ് റോഡിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണു പിതാവും മകളും ദാരുണമായി മരിച്ചത്. സഹോദരന്റെ അടുത്ത ബന്ധു മരിച്ചതിനാലാണ് വൈകിട്ട് റാഫി ചെറുവറ്റയിലെത്തിയത്.
മകൾ കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞ് മരണവീട്ടിൽ നിന്ന് ഇറങ്ങിയ റാഫിയും മകളും മരണത്തിലേക്കാണ് പോയതെന്ന് ഇനിയും വിശ്വസിക്കാനായിട്ടില്ല. മകളെ കോളേജിൽനിന്ന് കൂട്ടാനുണ്ടെന്ന് പറഞ്ഞ് സംസ്‌കാര ചടങ്ങിന് മുമ്പേ സ്‌കൂട്ടറുമെടുത്ത് ഇറങ്ങിതായിരുന്നു. വെള്ളിമാട്കുന്ന് ജെഡിടി കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിയായ ഫാത്തിമ നേഹയെ കൂട്ടി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മാലൂർകുന്നിൽനിന്ന് കണ്ണാടിക്കലേക്കുള്ള എളുപ്പവഴിയാണ് ഇരുവരുടെയും ജീവനെടുത്തത്. മാലൂർക്കുന്ന് എആർ ക്യാംപ് റോഡ് വഴി പറമ്പിൽ ബസാർ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ ഇറക്കത്തിൽ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീടിന്റെ തറയിൽ പതിക്കുകയായിരുന്നു.
എരഞ്ഞിക്കൽ ഫാത്തിമ മഹലിൽ റാഫിയുടെ മൂന്ന് മക്കളിൽ ഇളയവളാണ് ഫാത്തിമ നേഹ. പത്ത് വർഷത്തോളം വിദേശത്തായിരുന്ന റാഫി എരഞ്ഞിക്കലിൽ സിമന്റ് കടയിൽ ജോലി ചെയ്ത് വരികയാണ്. മൂത്ത മകളുടെ പ്രസവം സംബന്ധിച്ച് ഭാര്യ ജിസാറ രണ്ടാഴ്ചയായി കുവൈത്തിലാണ്. ദുരന്തത്തിന് ആഴം അറിയാതെ ഭാര്യ ഇന്ന് നാട്ടിലെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍